അമ്പരപ്പിക്കുന്ന ബോഡി ട്രാൻഫോർമേഷനിലൂടെ വാർത്തകളിൽ ഇടം നേടിയ താരങ്ങളുണ്ട്. അവരിൽ നിന്ന് വ്യത്യസ്തമാണ് ഖുശ്ബു.
കർശന ഡയറ്റോ തീവ്ര വ്യായാമമോ ഇല്ലാതെ നാല് വർഷത്തിനുള്ളിൽ 38 കിലോ ശരീരഭാരമാണ് നടി കുറച്ചത്. പ്രമേഹ രോഗത്തെ തുടർന്നാണ് താരം മെലിഞ്ഞതെന്ന് പ്രചാരം ഉണ്ടായിരുന്നു.
എന്നാൽ തനിക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മദമോ ഇല്ലെന്ന് ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പ്രായത്തിന് അനുസരിച്ച് ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. എനിക്ക് 55 വയസ്സുണ്ട്. രക്തസമ്മർദം, പ്രമേഹം എന്നിവയൊന്നും എനിക്കില്ല.

എന്റെ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പാരമ്പര്യമായി മൈഗ്രയിനും സൈനസും എനിക്ക് കിട്ടി, ഇനി ഇതും വരാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചു’.
‘രജനീകാന്ത് നായകനായ ‘അണ്ണാത്തെ’ സിനിമയിൽ അഭിനയിക്കുമ്പോൾ ശരീരഭാരം 98 കിലോയായിരുന്നു. വലിയൊരു വീട്ടിലാണ് ഷൂട്ടിങ് നടന്നിരുന്നത്.
പടികൾ കയറുമ്പോഴും ഓടുമ്പോഴും മുട്ടുവേദനയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഏതെങ്കിലും ചടങ്ങുകളിൽ കുടുംബത്തിനൊപ്പം ഫോട്ടോയെടുക്കുമ്പോൾ എന്റെ മുഖം മാത്രം ആനയുടെ വലുപ്പം ഉണ്ടാകും. അതുകണ്ട് ഞാൻ തന്നെ ഭയപ്പെട്ടു.’
‘മുട്ടുവേദനയും പ്രമേഹവും വരാതിരിക്കണമെങ്കിൽ ശരീരഭാരം കുറച്ചേ മതിയാകൂ എന്ന് ഡോക്ടർ പറഞ്ഞതോടെയാണ് ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനച്ചത്.

കോവിഡ് സമയത്ത് തന്നെ ശരീരഭാരം സാവധാനം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. നാല് വർഷമെടുത്താണ് വണ്ണം കുറച്ചത്.
ഗ്ലൂട്ടൻ പൂർണമായും ഒഴിവാക്കി. മൈദ വിഭവങ്ങൾ, ചപ്പാത്തി എന്നിവയെല്ലാം ഒഴിവാക്കി. ഇവയ്ക്ക് ഇൻടോളറൻസ് ഉണ്ടെന്ന് വൈകിയാണ് കണ്ടെത്തിയത്.
മൈദ, ഗോതമ്പ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സ്‌വെല്ലിങ് ഉണ്ടായിരുന്നു. ഇളയമകളും ഞാനും ഇവ ഉപേക്ഷിച്ചതോടെ വേഗം മെലിഞ്ഞു.’- ഖുശ്ബു പറഞ്ഞു.
എന്താണ് ഗ്ലൂട്ടൺ ഇൻടോളറൻസ്?

ഗ്ലൂട്ടൻ ഇൻടോളറൻസ് എന്നത് ഗ്ലൂട്ടൺ അലർജിയിൽ നിന്നും വ്യത്യസ്തമാണ്. ഗോതമ്പ്, മൈദ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചശേഷം വയറുവീർക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും.
എന്നാൽ പരിശോധനയിൽ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനാകില്ല. നിഗൂഢതകൾ നിറഞ്ഞ ഈ ഗ്ലൂട്ടൻ റിയാക്ഷനെക്കുറിച്ച് കൂടുതൽ പഠനം നടന്നുവരുകയാണ്.